Sunday 3 March 2013

തിരുവനന്തപുരം: നടന്‍ ജഗതി ശ്രീകുമാറിന്‌ ഒരു വര്‍ഷം മുന്‍പു സംഭവിച്ച അപകടം യാദൃച്‌ഛികമാണോ എന്ന കാര്യത്തില്‍ തനിക്ക്‌ ആശങ്കയും സംശയവുമുണ്ടെന്നു ജഗതിയുടെ രണ്ടാംഭാര്യ കല. ജഗതി ആശുപത്രിവാസം താല്‍കാലികമായി അവസാനിപ്പിച്ച്‌ വീട്ടില്‍ തിരിച്ചെത്തിയ അവസരത്തിലെ ഈ വെളിപ്പെടുത്തലിന്‌ കൂടുതല്‍ പ്രസക്‌തിയുണ്ട്‌. ഇന്നു വിപണിയിലെത്തുന്ന മംഗളം വാരികയ്‌ക്ക്‌ അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ്‌ കല ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്‌. കലയുടെ അഭിമുഖത്തിലെ പ്രസക്‌തഭാഗങ്ങള്‍ ഇങ്ങനെ.
ഇപ്പോള്‍ ഓരോന്ന്‌ ആലോചിക്കുമ്പോള്‍ ചേട്ടനു സംഭവിച്ചത്‌ സ്വാഭാവിക അപകടം തന്നെയാണോ എന്നുപോലും ചിലനേരം സംശയിക്കും ഞാന്‍. കാരണം ശ്രീലക്ഷ്‌മി മകളാണെന്ന്‌ അദ്ദേഹം വെളിപ്പെടുത്തിയ ദിവസമാണ്‌ അപകടമുണ്ടായത്‌. അദ്ദേഹത്തെ ആശുപത്രിയില്‍ ചെന്നു കാണാന്‍ പോലും ചിലര്‍ അനുവദിക്കുന്നില്ല. അതൊക്കെ കൂട്ടിവായിക്കുമ്പോഴാണു സംശയം. ശ്രീലക്ഷ്‌മിയെ ഒരുനോക്കു കണ്ടാല്‍ അദ്ദേഹത്തിന്റെ അസുഖത്തിനു മാറ്റമുണ്ടാകുമെന്ന്‌ ഉറപ്പാണ്‌. പക്ഷെ അങ്ങനെ ഒരു മാറ്റം വരരുതെന്ന്‌ ചിലര്‍ ആഗ്രഹിക്കുന്നു.
ജഗതി ശ്രീകുമാറിന്റെ ജീവിതത്തിലേക്ക്‌ താന്‍ കടന്നുവന്ന സാഹചര്യങ്ങള്‍, വിവാഹം, മകളുടെ ജനനം, വളര്‍ച്ച അടക്കം പൊതുസമൂഹം അറിയാത്ത എല്ലാ രഹസ്യങ്ങളും കൂടിക്കാഴ്‌ചയില്‍ വിശദമായി പ്രതിപാദിക്കുന്നു. ഒരു വര്‍ഷം മുന്‍പ്‌ മംഗളം വാരികയാണ്‌ ജഗതി ശ്രീകുമാറിനു നിയമപരമായ വിവാഹബന്ധത്തിനു പുറമേ ഒരു ഭാര്യയും മകളും ഉണ്ടെന്ന വാര്‍ത്ത പുറത്തുവിട്ടത്‌. അതിനു ശേഷം കോഴിക്കോട്ടു വച്ച്‌ സംഭവിച്ച കാര്‍ അപകടത്തില്‍ അബോധാവസ്‌ഥയിലായ അദ്ദേഹത്തെ കാണാന്‍ കലയെയും ശ്രീലക്ഷ്‌മിയെയും ജഗതിയുടെ വീട്ടുകാര്‍ അനുവദിച്ചില്ലെന്നാണു പരാതി. വീട്ടില്‍ തിരിച്ചെത്തിയ ജഗതി തിങ്കളാഴ്‌ച രാവിലെ വാര്‍ത്താമാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടാനിരിക്കെയാണ്‌ അപകടം സ്വാഭാവികമല്ലെന്ന പുതിയ ആരോപണവുമായി കല രംഗത്തു വന്നിട്ടുള്ളത്‌.

0 comments:

Post a Comment